എളങ്കുന്നപ്പുഴ തേവരുടെ സന്നിധിയിലെ ദേശ വിളക്ക്
സാധാരണ ഉത്സവക്കാലം പത്തു ദിവസമല്ലാതെ അങ്ങനെ ഉറക്കമോഴിക്കേണ്ടി വരാറില്ല.ഉത്സവം കഴിഞ്ഞാല്‍ പിന്നെ ഉറക്കമൊഴിക്കുന്നത് പാട്ടും വിളക്കിന്റെയും അന്നാണ്.ഉത്സവത്തിന് ജോലി സംബന്ധമായിട്ടും സംഘാടകപരമായിട്ടും ഉറക്കമോഴിക്കേണ്ടി വരുന്നതെങ്കില്‍ പാട്ടും വിളക്കിനും വെറുമൊരു ആസ്വാദകനായിട്ടാണ് എന്ന് മാത്രം.
വീണ്ടും വൃശ്ചിക മാസത്തിലെ ഒരു ശനിയാഴ്ച.
തേവരുടെ കിഴക്കേ നടയില്‍ പാട്ടും വിളക്ക് നടക്കുന്നു.
ക്രിസ്തുമസ് അവധിക്കാലത്ത് പത്തു ദിവസത്തിൽ പ്രധാനമായും രണ്ടു കാര്യങ്ങൾക്ക് വേണ്ടിയാണ് കാത്തിരിക്കുക. ഒന്ന് മണ്ഡലം 41.ഉത്സവം കഴിഞ്ഞു പിന്നെ ഇവിടെ ആനയെ കാണാൻ സാധിക്കുന്നത് അന്ന് ആയതിനാൽ ആ ദിവസത്തിനായി കാത്തിരിക്കും
ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നടക്കുന്ന പാട്ടും വിളക്കും |
പിന്നെ ഉള്ളതാണ്പാട്ടും വിളക്കും .വൃശ്ചിക ത്തിലെ ഏതെങ്കിലും ഒരു ശനിയാഴ്ച ആയിരിക്കും പാട്ടും വിളക്കും നടത്തുന്നത് ചിലപ്പോള്‍ മണ്ഡലം 41നു തലേ ദിവസമോ അല്ലെങ്കില്‍ അതിനടുത്ത ഏതെങ്കിലും ദിവസമൊക്കെ ആയിട്ടായിരിക്കും നടക്കുന്നത്.
ഉടുക്ക് കൊട്ടാൻ ഒന്നും അറിയില്ലെങ്കിലും പാട്ടും വിളക്കും കാണുവാനും കേൾകുവാനുമായി അവിടെ ഉണ്ടാകും.അവിടെ ചെല്ലുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് കിഴക്കേ നടയിലെ പാല മരത്തിൽ പാലപ്പൂവ് ഗന്ധം ആണ്. ഈ സമയത്തു അവിടെ മുഴുവൻ പാലപ്പൂവിന്റെ ഗന്ധം ആണ്.അന്നൊക്കെ ഒറ്റക് aa വഴി വരാൻ തന്നെ പേടി. പാലമരത്തിൽ യക്ഷി ഉണ്ടെന്നല്ലേ വിശ്വസം.പോരാത്തതിന് ആ വഴിയിൽ ഒരിക്കൽ ഒരു ദുർമരണവും സംഭവിച്ചിട്ടുണ്ട്.സ്വാഭാവികമായും ഭയം ഉളവാക്കുന്നതിനു ഇത് തന്നെ ധാരാളം.അതിനാൽ ചില കൊല്ലങ്ങളിൽ പാട്ടും വിളക്കും കാണുവാൻ പോയി തിരിച്ചു പാതിരാത്രി ഒറ്റക് ആ വഴിയുള്ള വരവ് അല്പം ഭയപ്പെടുത്തിയിരുന്നു എന്ന് പറയാതിരിക്കാൻ വയ്യ.
രാത്രി 9.30 യോടെ ക്ഷേത്രം ഊട്ടു പുരയിൽ അത്താഴം ഉണ്ട്.ഉപ്പുമാവും കടലയും ആയിരിക്കും സാധാരണ.അതും അകത്താക്കി പാലപ്പൂ മണം ഉന്മാദിപ്പിച്ച ആ രാവില്‍ വൃശ്ചിക മാസത്തിലെ മഞ്ഞും കൊണ്ട് പുലര്‍ച്ചെ വരെ ചങ്ങാതിമാരുടെ കൂടെ ആല്‍ത്തറയില്‍ ഇരുന്നു ലാത്തിയടിച്ചു പാട്ടും വിളക്കും കണ്ടിരുന്ന ഒരു തിരിച്ചു വരാത്ത മനോഹരമായ കാലം ഉണ്ടായിരുന്നു ജീവിതത്തിലെ നല്ല നിമിഷങ്ങളിൽ ചിലത്.
എന്നാണു ഇതിന്റെ തുടക്കം അല്ലെങ്കില്‍ എത്ര നാളായി തേവരുടെ സന്നിധിയില്‍ ദേശ വിളക്ക് തുടങ്ങിയിട്ട് എന്നതിന് ഒരു കൃത്യത ഇല്ല. കാരണം അത്രയേറെ പഴക്കം ഉണ്ട് എളങ്കുന്നപ്പുഴയിൽ പാട്ടും വിളക്കിനു എന്ന് പറയുന്നു.
പഴയ കാലത്ത് ആറ്റു പുറത്ത് ഭാസ്കര മേനോന്‍,പലാമിറ്റത്ത് സുബ്രഹ്മണ്യ മേനോന്‍, രാമന്‍ നായര്‍,ബിക്കാരി ആശാന്‍,കല്ലം പറമ്പില്‍ ഭരതന്‍ മേനോന്‍ തുടങ്ങി പ്രശസ്തരായ ശാസ്താംപാട്ട് കലാകാരൻമാർ (ആശാന്മാര്‍) ആയിരുന്നു തുടങ്ങിവെച്ചത് എന്നാണ് അറിവ്.(എന്റെ മുത്തശ്ശനും ഒരു കാലത്തു അൽപ സ്വല്പം കൊട്ടിയിരുന്നുഎന്ന് കേട്ടിട്ടുണ്ട്).അന്ന് അവരിൽ നിന്നു തുടങ്ങിയ ശാസ്താംപാട്ട് ഇന്നത്തെ തലമുറയില്‍ തച്ചപ്പിള്ളി മണി(രാജഗോപാല്‍ ) ഉദയന്‍ എന്നിവരില്‍ വരെ എത്തി നില്കുന്നു .
ഇന്നത്തെ കാലത്തെ ഈ ജീവിത സാഹചര്യത്തില്‍ ഗുരു കാരണവരുടെയും തേവരുടെയും അനുഗ്രഹത്താല്‍ നല്ലൊരു ശിഷ്യ സമ്പത്ത് തന്നെ മണിച്ചേട്ടന് വളര്‍ത്തിയെടുക്കാന്‍ സാധിച്ചു .ഇപ്പോള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തച്ചപ്പിള്ളി മണി,പങ്ങായില്‍ ശിവശങ്കര മേനോന്‍,ഉദയന്‍ തുടങ്ങി തുടങ്ങിയവരടങ്ങുന്ന സംഘമാണ് ഇവിടെ ശാസ്താം പാട്ട് അവതരിപ്പിക്കുന്നത്. ഒരു പക്ഷെ ഒരു നിയോഗം തന്നെയായിരിക്കും അദ്ദേഹത്തിന് ഇവിടെ തിരിച്ചു വരാനും കുറച്ചു പേരെ എങ്കിലും ശാസ്താം പാട്ടു എന്ന ഈ അനുഷ്ഠാനകല പഠിപ്പിക്കുവാന്‍ സാധിച്ചതും കൂടെ കൊണ്ട് പോയി വിവിധയിടങ്ങളിൽ ശാസ്താംപാട്ട് നടത്താനും സാധിച്ചത്.കഴിഞ്ഞ
കുറച്ചു വര്‍ഷങ്ങളായി ഇവിടെക് പുറമെ മറ്റു പലസ്ഥലങ്ങളിലും ഇവര്‍ ശാസ്തം പാട്ട് അവതരിപ്പിക്കുന്നു.
തച്ചപ്പിള്ളി മണി (രാജഗോപാല്‍ ) |
തച്ചപ്പിള്ളി മണിയും സംഘവും |
ശാസ്താം പാട്ട്
ശാസ്താം പാട്ട് എന്നത് അയ്യപ്പ പ്രീതിക്ക് വേണ്ടി നടത്തുന്ന ഒന്നാണ് . ശാസ്താം പാട്ട് അവതരിപ്പിക്കാന്‍ ഏറ്റവും കുറഞ്ഞത് അഞ്ചു പേര്‍ എങ്കിലും വേണ്ടി വരും .ആദ്യമേ ഗണപതിയെയും സരസ്വതിയെയും സ്തുതിച്ചു പാടുന്നു .എല്ലായിടത്തും ഗണപതിക്ക് ആദ്യം എന്നത് പോലെ ഇവിടെയും ഗണപതിയെ സ്മരിച്ച് ഗണപതി താളം കൊട്ടിയതിന് ശേഷം പാട്ടാരംഭിക്കുന്നു.ഏകദേശം വെളുപ്പിനെ വരെ നീളുന്ന പാട്ടും വിളക്കില്‍ പുലര്‍ച്ചെ ജനനം നടക്കുന്നു .പിന്നീട് എതിരേല്‍പ് കുറച്ചു മുന്നോട്ട് നടന്നു അവിടെ നിന്ന് ആണ് എതിരേല്‍പ് ആരംഭിക്കുന്നത്.ചെറിയൊരു പൂജയ്ക്കൂ ശേഷം കൂട്ടത്തിലുള്ള ഒരാള്‍ പേട്ട വിളിക്കുന്നു.മറ്റുള്ളവര്‍ അത് ഏറ്റു പറയുന്നു .തുടര്‍ന്ന് താല മേന്തിയ സ്ത്രീകളുടെയും കുട്ടികളുടെയും അകമ്പടിയോടുകൂടി എതിരേല്‍പ് ആരംഭിക്കുന്നു.
ഉടുക്ക്
മധ്യഭാഗം വിസ്താരം കുറഞ്ഞു ഇരു വശത്തും തോല്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്ന ഒരു വാദ്യോപകരണം ആണ് ഉടുക്ക്.ഇടതു കൈ കൊണ്ട് ഉടുക്കിന്റെ നടുവില്‍ താഴ്ത്തിയും ഉയര്‍ത്തിയും ചെയ്തു കൊണ്ട് ഉടുക്കു കൊട്ടുന്ന ആള്‍ ശബ്ദത്തിന്റെ ആവൃത്തി നിയന്ത്രിക്കുന്നു. വലതു കൈയിലെ വിരലുകൾ ഉപയോഗിച്ച് താളമിടുകയും ചെയ്യുന്നു.
എതിരേല്‍പ് |
എളങ്കുന്നപ്പുഴയെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഒരു പക്ഷെ ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വല്ല്യ ഒരു ഭാഗ്യമായിരിക്കാം 2005 ല്‍ അഖില കേരള ശാസ്താം പാട്ട് കലാകാര സമിതിയുടെ ആഭിമുഖ്യത്തില്‍ ശബരിമല തന്ത്രി കണ്ഠര് മഹേശ്വരുടെ കാര്‍മികത്ത്വത്തില്‍ നടത്തിയ ശാസ്താം പാട്ടും വിളക്കും.
എന്‍ .എസ് എസ് കരയോഗം ചൈതന്യ നായർ സർവീസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആണ് ഇപ്പോൾ ഇവിടെ
ശാസ്താം പാട്ട് നടക്കുന്നത്.
സർവ്വ സാധരണ മായി കാണുന്ന ഒരു കാഴ്ചയാണ് നമ്മുടെ പാരമ്പര്യം വിളിച്ചോതുന്ന പല കലകളും അന്യം നിന്ന് പോകുന്നത്.ഇതിനെതിരെ ഇപ്പോൾ നമ്മുക് ചെയ്യാനാകുന്നത് ഇങ്ങനെയുള്ള പല കലകൾക്കും വേണ്ട രീതിയിൽ പ്രചാരം കൊടുത്തു ജനങ്ങളുടെ ഇടയിലേക്ക് പ്രത്യേകിച്ച് വളർന്നു വരുന്ന യുവാക്കളെ ഇതിലേക്കു കൊണ്ട് വരിക എന്നതാണ് .
ആഴിപൂജ തുടരും .. |
Comments
Post a Comment