വഞ്ചിപ്പാട്ടിന്റെ ഈരടികളില്‍ മതിമറന്നൊരു ആറന്മുള വള്ള സദ്യ

ഓരോ യാത്രയും ഓരോ അനുഭവങ്ങള്‍ സമ്മാനിക്കുന്നു എന്ന് ഞാന്‍ ഇതിനു മുന്നെയും എന്റെ ബ്ലോഗില്‍  എഴുതിയിട്ടുണ്ട്.അത് പോലെ ഉള്ള ഒരു യാത്രയായിരുന്നു ആറന്മുള ക്ഷേത്രത്തിലെ വള്ള സദ്യക്ക് പോയത്‌.


ഐതിഹ്യം 
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം. പമ്പയാറിന്റെ തീരത്തെ മനോഹരമായ ഈ  ക്ഷേത്രം പാണ്ഡവ ക്ഷേത്രങ്ങളില്‍ ഉള്‍പെട്ട ഒന്നാണ്.പഞ്ചപാണ്ടവന്മാരില്‍ ഒരാളായ അര്‍ജുനന്‍ പൂജിച്ചിരുന്ന പാര്‍ഥസാരഥി  വിഗ്രഹ മാണ് ഇവിടെ പ്രതിഷ്ഠ.പമ്പയുടെ തീരത്ത് ബാലബ്രഹ്മചാരിയുടെ വേഷത്തിലെത്തിയ ഭഗവന്‍ ചാക്കന്മാര്‍ ആറുമുളകള്‍ കൊണ്ട് കെട്ടികൊടുത്ത ചങ്ങാടത്തില്‍ എത്തിയ ഇടമാണ് ഇടയാറന്മുള
എന്നാണു പറയപ്പെടുന്നത്.

ഇവിടെ സങ്കല്പം പാര്‍ത്ഥസാരഥിയുടേതാണെങ്കിലും മൂല വിഗ്രഹം നാലു തൃക്കൈകളോട് കൂടി നില്‍കുന്ന രൂപത്തിലുള്ള വിഷ്ണു വിഗ്രഹമാണ്.ഉയര്‍ത്തി പിടിച്ചിരിക്കുന്ന വലതു കൈയ്യില്‍ ഗദയും കൂടെ ലക്ഷ്മിദേവിയും ഭൂമിദേവിയും.
."നിലയ്ക്കല്‍ നാരായണ പുരത്തുണ്ടായിരുന്ന ഭഗവാന്റെ വിഗ്രഹം ഇളക്കിയെടുത്ത് കൊണ്ട് വന്നു ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ഉത്രട്ടാതി നാളില്‍ രാത്രിയില്‍ ഭൂതഗണങ്ങള്‍ മണ്ണിട്ട് പൊക്കിയെടുത്ത സ്ഥലത്ത് ഭൂമി ദേവി പ്രതിഷ്ടിച്ചു എന്നാണു
മഹാപണ്ഡിതനും ജ്യോതിഷിയുമായിരുന്ന ചെറുകോല്‍ നെടുംപയില്‍ കൊച്ചു കൃഷ്നാശാന്‍ രചിച്ച "ആറന്മുള വിലാസം ഹംസപ്പാട്ടില്‍ പറയുന്നത്".

അത് കൊണ്ട് തന്നെ ആറന്മുളയപ്പന്റെ ഉത്രാട്ടാതി തിരുവോണത്തെക്കാള്‍ പ്രധാനമാണ് ദേശവാസികള്‍ക്ക്. ഉത്രാട്ടതി വള്ളംകളിയും പ്രസിദ്ധമാണല്ലോ.തിരുവോണ നാളില്‍ ഓണ സദ്യ പതിവുണ്ട്.സദ്യക്കുള്ള വിഭവങ്ങള്‍ കാട്ടൂരു ന്നിന്നും തോണിയിലാക്കി പള്ളിയോടങ്ങളുടെ അകമ്പടിയോടെ ആറന്മുളയില്‍ എത്തിക്കുന്നു.
അതെ പോലെ പ്രധാനപെട്ട ഒരു കാര്യമാണ് ശബരിമലയില്‍ ഭഗവാന് ചാര്‍ത്തുന്ന തങ്ക അങ്കി സൂക്ഷിക്കുന്നത് ഇവിടെ ആണ് എന്നുള്ളതും.
മകരമാസത്തില്‍ അത്തത്തിന് കൊടികയറി തിരുവോണത്തിന് ആറാട്ടോടുകൂടി പത്തു ദിവസമാണ് ഇവിടെ  ഉത്സവം.ഉത്സവത്തിന്റെ അഞ്ചാം നാള്‍ രാത്രിയിലെ ഗരുഡവാഹനം എഴുന്നള്ളിപ്പ് പ്രധാനമാണ്.അഞ്ചാം പുറപ്പാട് എന്നറിയപ്പെടുന്ന അന്ന് ഗരുഡ വാഹനത്തില്‍ എഴുന്നള്ളുന്ന പാര്‍ഥസാരഥിയെ തൊഴുതു പ്രാര്‍ഥിച്ചാല്‍ ദീര്‍ഘമംഗല്യയോഗം ഉണ്ടാകും എന്നാണു  വിശ്വാസം.

ഇനി ഞങ്ങളുടെ യാത്ര 

സാധാരണ ശബരിമല ദര്‍ശനത്തിനു പോവുന്ന സമയത്താണ് ആറന്മുളയില്‍  ദര്‍ശനം നടത്താറുള്ളത്.പക്ഷെ   ആചാരത്തനിമയോടും അതിന്റെ പ്രൌഡിയോടുകൂടി  ഒരു ദേശത്തിന്റെ സംസ്കാരം വിളിച്ചോതുന്ന ചരിത്ര പ്രസിദ്ധമായ  വള്ള സദ്യക്ക്  പങ്കെടുക്കുവാന്‍  ഇത് വരെ സാധിക്കാത്തത്തിന്റെ വിഷമം  എപ്പഴും മനസ്സില്‍ തോന്നിയിരുന്നു.

ശ്രീക്കുട്ടനും ഞാനും  എല്ലാ കൊല്ലവും ഇതിനു വേണ്ടി പ്ലാന്‍ ചെയ്യുമെന്കിലും അവസാനം എന്തെങ്കിലും കാരണത്താല്‍  മുടങ്ങിപോകും.പക്ഷെ ഓരോന്നിനും ഓരോ സമയം ഉണ്ട് എന്ന് പറയുന്നപോലെ ഞങ്ങളുടെ യാത്രക്ക് സമയം ആയതു ഇപ്പോള്‍ ആണ്.
ഒടുവില്‍ 8 കൊല്ലമായി മനസ്സില്‍ കൊണ്ട് നടക്കുന്ന ആ ആഗ്രഹം സാക്ഷാല്‍ക്കരിച്ചു.

അതിന്റെ വിശേഷങ്ങള്‍ പറയുന്നതിനു മുന്നേ  ഒരാളെ ഞാന്‍ ആദ്യമേ പരിചയപെടുത്തട്ടെ.കണ്ണന്‍ ആറന്മുള.കണ്ണന്‍ ചേട്ടന്‍ വേളി കഴിച്ചിരിക്കുന്നത് ഇവിടെ നിന്നാണ്.അതാണ്‌ ഞങ്ങള്‍ തമ്മിലുള്ള പരിചയം.

എന്താ ഇത്തവണ എങ്കിലും നടക്കുമോ നിങ്ങളുടെ പ്ലാന്‍,കുറച്ചു ദിവസങ്ങള്‍ക് മുന്നേ കണ്ണന്‍ ചേട്ടന്‍ ഇവിടെ വന്നപ്പോള്‍ ചോദിച്ചിരുന്നു.അപ്പോളും അദ്ദേഹത്തോട്‌  ഒരു ഉറപ്പു പറയാന്‍ സാധിച്ചില്ല.പക്ഷെ   ഇത്തവണ എന്തായാലും ഞങ്ങള്‍ പോകുവാന്‍ നിശ്ചയിച്ചു.അനിയന്‍ വിനീത്  അതിനുള്ള കാര്യങ്ങള്‍ ഏര്‍പ്പാടാക്കി.ഞാന്‍ അനിയന്‍.,ശ്രീക്കുട്ടന്‍,റോഷിന്‍,സജിത്ത് വര്‍മ,ഞങ്ങള്‍ അഞ്ചു പേര്‍ റോഷിന്റെ കാറില്‍ പോകാം എന്നായിരുന്നു തീരുമാനമാനെകിലും അവസാന നിമിഷം അത് മാറി അനിയന് പകരം അമ്മ വന്നു.അങ്ങനെ  കണ്ണന്‍ ചേട്ടനെ  വിളിച്ചു ഞങ്ങള്‍ വരുന്ന  കാര്യം ഉറപ്പിച്ചു.ഞങ്ങള്‍ പോയ ദിവസത്തെ  വള്ള  സദ്യ ആളുടെ പരിചയത്തിലുള്ള ഒരാളുടെ വഴിപാടായിരുന്നതുകൊണ്ട്  ഒന്ന് കൂടി എളുപ്പമായി കാര്യങ്ങള്‍.

കര്‍ക്കിടം 15 മുതല്‍ കന്നിമാസം 15 വരെ ആണ് വള്ള സദ്യ നടക്കുന്നത്.അന്നദാനപ്രഭുവായ ആറന്മുളേശന്റെ മുമ്പിൽ ഭക്തൻ സമർപ്പിക്കുന്ന ഏറ്റവും വലിയ വഴിപാട് കൂടിയാണിത്.
വള്ളസദ്യ വഴിപാട് നിരവധി ആചാര നിബിഡമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്.

വഴിപാട് നടത്തുന്ന ഭക്തൻ അന്നേദിവസം രാവിലെ ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും.രണ്ട് പറകളാണ് (ഒരു വല്ല സദ്യക്ക്) നീറയ്ക്കുന്നത്. ഒരു പറ ഭഗവാനും മറ്റൊന്ന് പള്ളിയോടത്തിനും എന്നാണ് സങ്കല്പം.രാവിലെ തേവരെ തൊഴുതു 6 മണിയോട് കൂടി എളങ്കുന്നപ്പുഴയില്‍ നിന്ന് യാത്ര തിരിച്ചു.ഏകദേശം 10 മണിക് ഞങ്ങള്‍ അവിടെ എത്തി.നേരെ കണ്ണന്‍ ചേട്ടന്റെ ഇല്ലത്തേക്ക്.അവിടെ നിന്ന് നേരെ ക്ഷേത്രത്തിലേക്ക്‌ പോയി.അകത്ത് കയറി ദര്‍ശനം നടത്തി.പ്രധാന കടവിലേക്ക് എത്തി. തിരുവോണ സദ്യയുടെ വിഭവങ്ങള്‍ കൊണ്ട് വരുന്ന  തിരുവോണത്തോണിയാണ് ആദ്യം കണ്ടത്.താല്പര്യമെങ്കില്‍ അതില്‍ കയറാം, എന്ന് കണ്ണന്‍ ചേട്ടന്‍ പറഞ്ഞു. പണ്ടേ വഞ്ചി,ബോട്ട് ഇതിലൊക്കെ കയറുന്നത്  എനിക്കല്‍പ്പം പേടിയായത് കൊണ്ട് ആദ്യം ഒന്ന് ശങ്കിച്ച് നിന്നു.എന്നാല്‍ കൂടെ ഉള്ളവരുടെ ആവേശം കണ്ടപ്പോള്‍  പിന്നീട് കയറി.ഒന്ന് രണ്ടു ചിത്രങ്ങളും പകര്‍ത്തി.ചുറ്റും  കണ്ണോടിച്ചപ്പോള്‍ പമ്പയാറിന്റെ ഇരു കരയിലുമായി വള്ള സദ്യയില്‍ പങ്കെടുക്കുന്ന വള്ളങ്ങള്‍ ധാരാളം ഉണ്ടായിരുന്നു.ഓരോ വഴിപാടുകാര്‍ക്കും ഓരോ കടവ് ഉണ്ട്.

ഞങ്ങള്‍ നേരെ ക്ഷേത്രത്തിനകത്ത്കൂടി പ്രവേശിച്ചു പടിഞ്ഞാറേ നടയില്‍ കൂടി ഇറങ്ങി ഇടശ്ശേരിമല കിഴക്കേ പള്ളിയോടം സേവ സമിതിയുടെ മുന്നില്‍ എത്തി.തുഴക്കാര്‍ കുറച്ചു പേര്‍  അവിടെ ഉണ്ടായിരുന്നു.ബാക്കിയുള്ളവര്‍ എത്തി തുടങ്ങുന്നു.അല്‍പ നേരം അവിടെ ചുറ്റിക്കറങ്ങി ആറ്റിന്റെ സമീപത്തുള്ള പള്ളിയോടത്തിലേക്ക്‌ നടന്നു.വള്ള സദ്യക്കുള്ള പള്ളിയോടം  അലങ്കരിക്കുന്ന തിരക്കില്‍ ആയിരുന്നു മിക്കവരും.വള്ളത്തിന്റെ ഉയര്‍ന്നിരിക്കുന്ന ഭാഗത്ത് ആറന്മുള കണ്ണാടി വെച്ച തലേകെട്ടും വലിയ നീളത്തിലുള്ള മാലയൊക്കെ ചാര്‍ത്തി അലങ്കരിക്കുന്നു. മറുവശത്ത് പിച്ചള പൊതിഞ്ഞ ഭാഗത്ത്‌  (സംശയം)തുളസിമാല ചാര്‍ത്തിയിരിക്കുന്നു.സമയം 11 ആയി തുഴക്കാര്‍ എത്തിത്തുടങ്ങി.ക്യാമറയും മൊബൈലും എല്ലാം ഒരു പ്ലാസ്റ്റിക് കവറില്‍ ആകി അവിടെ കരയില്‍ നിന്ന ഒരാളെ ഏല്പിച്ച ശേഷം അവിടെയിരിക്കുന്ന തുഴയെടുത്തു കയറിക്കോളൂ എന്ന്  ഒരാള്‍ പറഞ്ഞപ്പോള്‍ അല്പം പരിഭ്രമം തോന്നി. അങ്ങനെ ഞങ്ങള്‍ നാല് പേരും തുഴ ഓരോന്നായി എടുത്തു വള്ളത്തിലേക്ക് കയറി ഇരിപ്പുറപ്പിച്ചു.
പുറപ്പെടുന്നതിനു മുന്‍പ്  വഴിപാടുകാരില്‍ ഒരാള്‍ വന്നു തുഴക്കാരിലെ പ്രധാനിക്ക്  ക്ഷേത്ര ശ്രീകോവലിൽ നിന്നും മേൽശാന്തി പൂജിച്ചു നൽകുന്ന മാലയും വെറ്റിലയും പുകയിലയുമായി  പള്ളിയോടത്തെ യാത്രയാക്കും. 

ദക്ഷിണ കൈമാറി വള്ളത്തിലെക്ക് കയറി.അന്നത്തെ ദിവസം നാല് വള്ള സദ്യ ആണ് ഉണ്ടായിരുന്നത്.അതിലൊരാളുടെ കൂടെ ആയിരുന്നു ഞങ്ങള്‍.ചില ദിവസങ്ങളില്‍ പത്തിന് മേലെ വള്ള സദ്യകള്‍ ഉണ്ടാകുന്ന ദിവസങ്ങളും ഉണ്ട്.പരിഭ്രമിച്ചു കയറി ഇടതു വശത്ത് തന്നെ ഞാന്‍ സ്ഥാനമുറപ്പിച്ചു.

എനിക്ക്മു ന്നില്‍ ആയി ക്ഷേത്രത്തിനകത്ത് നിന്ന് ലഭിച്ച പ്രസാദവും പൂവും ദക്ഷിണയുമൊക്കെ (പുകല)വെച്ചിട്ടുണ്ട്.പതിയെ വഞ്ചിപ്പാട്ടിന്റെ ഈരടികളോടെ പമ്പയാറിന്റെ  ഓള പരപ്പിലൂടെ പള്ളിയോടം നീങ്ങിത്തുടങ്ങി.കണ്ണന്‍ ചേട്ടന്‍ ഏറ്റവും മുന്‍പന്തിയില്‍ കൂമ്പത്ത് 
 തലേകെട്ടും കെട്ടി  സ്ഥാനമുറപ്പിച്ചു.രണ്ടു പേര്‍ വള്ളത്തിന്റെ  നടു ഭാഗത്ത് നിന്ന് പാടുന്ന വായ്ത്താരികള്‍ മറ്റുള്ളവര്‍ ഏറ്റുപാടി .വള്ളം തുഴയുന്നതോടൊപ്പം കവറില്‍( നിന്ന് ക്യാമറ പുറത്ത്‌ എടുത്തു ഒന്ന് രണ്ടു ക്ലിക്ക് എടുത്തു.മര്യാദക്ക് കിട്ടിയില്ല ,പിന്നേം നല്ലൊരു ചിത്രം പകര്‍ത്തണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു വെങ്കിലും മറ്റുള്ളവര്‍ നീ എന്തിനാ വന്നെ ഇതില്‍ പങ്കെടുക്കാനോ അല്ല ഫോട്ടോ എടുക്കാനോ എന്നെങ്ങാനും  ചോദിക്കുമോ എന്ന ഭയത്താല്‍   ഫോട്ടോ എടുക്കാതെ  ക്യാമറ കവറില്‍ തന്നെ വെച്ച് അവരുടെയൊപ്പം തുഴയാന്‍ തുടങ്ങി.മറ്റൊരു കാര്യം എന്താച്ചാല്‍ വഞ്ചിപ്പാട്ടിന്റെ ഈരടികളില്‍ അലിഞ്ഞു ചേര്‍ന്നപ്പോള്‍  ഫോട്ടോ എടുക്കാനുള്ള കാര്യമൊക്കെ മറന്നു എന്ന് വേണേല്‍ പറയാം. തുഴയുക എന്നത് നിസ്സാര പണിയല്ല എന്ന് മനസ്സിലായത് അന്നാണ്.ആദ്യത്തെ ആവേശത്തില്‍ ഉഷാറായി തുഴഞ്ഞെങ്കിലും പിന്നീട് കൈ കഴക്കാന്‍ തുടങ്ങിയതോടെ സംഗതി പാളി.

പള്ളിയോടം  കടവിലേക്ക് എത്തുന്ന സമയം കടവിൽ എത്തുന്ന കരക്കാരെ ക്ഷേത്ര അധികാരികളോ വഴിപാടുകാരനോ വെറ്റിലയും, പുകയിലയും നൽകി അഷ്ടമംഗല്യത്തോടെ, മുത്തുക്കുടകളോടും, വാദ്യമേളങ്ങളോടും,എതിരേറ്റ് സ്വീകരിക്കുന്നു. 
ഇങ്ങനെ സ്വീകരിച്ച് വള്ളത്തിൽ വന്നവരെ ക്ഷേത്രത്തിനു പ്രദക്ഷിണം വെച്ച് കൊടിമരച്ചുവട്ടിലേയ്ക്ക് ആനയിച്ചു കൊണ്ട് വന്നു അവിടെ പാട്ട് അവസാനിപ്പിക്കും.

അടുത്തത് വള്ള സദ്യ ആയി.എല്ലാവരും പന്തലിലേക്ക് നീങ്ങി.പള്ളിയോടക്കാരുടെ കൂടെ ആയത് കൊണ്ട്  ആദ്യം തന്നെ കയറി സീറ്റ്‌ ഉറപ്പിച്ചു. വള്ളക്കാര്‍ ആവശ്യപ്പെടുന്നത് നല്‍കുവാന്‍ വഴിപാടുകാരന്‍ തയ്യാറായി 
നില്‍കുന്നു.
അവര്‍ ഈ പന്തി യില്‍ ഇരിക്കില്ല. തൂശനിലയില്‍ ഉപ്പ് തൊട്ടു കര്‍പ്പൂരം എന്ന് പറയുന്നത് പോലെ വിഭവങ്ങള്‍ എല്ലാം വിളമ്പിയിട്ടുണ്ട്.വിളക്കത്തു വെച്ച എല്ലാ വിഭവങ്ങളും ഇലയില്‍ വിളമ്പാറില്ല എന്ന് പറയുന്നു.പരിപ്പ്, സാമ്പാർ, പുളിശേരി, കാളൻ, രസം, പാളതൈര്, മോര്, അവിയൽ, ഓലൻ, എരിശേരി, കൂട്ടുകറി, പച്ചടി, കിച്ചടി, വിവിധയിനം മെഴുക്കുപുരട്ടികൾ, തോരനുകൾ, അച്ചാറുകൾ, നിരവധി പായസങ്ങൾ, പപ്പടം വലിയതും ചെറുതും, പഴം എന്നിങ്ങനെ നിരവധി വിഭവങ്ങൾ ഉണ്ടാവും.ഏകദേശം 64 ഓളം വിഭവങ്ങള്‍ ഉണ്ട് എന്നാണു പറയുന്നത്.
കഴി ക്കുന്നതിനടിയില്‍  പാട്ടില്‍ കൂടി ചോദിയ്ക്കുന്ന വിഭവങ്ങൾ ഉടനടി സദ്യയിൽ വിളമ്പും.ചോദിക്കുന്നത് എന്തും നല്‍കണം. അതെല്ലാം അവിടെ ഉണ്ടാവണം എന്നാണു പറയുന്നത് .അതിനിടയില്‍ കേട്ട ഒരു ചൊല്ല് "പനയനാര്‍കാവ് ഭഗവതിക് നേദിച്ച കടും പായസം തന്നിടുമെങ്കില്‍ വള്ള സദ്യ കെങ്കേമമായി എന്ന് മാലോകരോട് ചൊല്ലിടുവെന്‍". ഇതേ പോലെ ഉള്ള ചൊല്ലുകള്‍ പാടിയാണ് സദ്യ പൂര്‍ണ്ണമാകുന്നത്.. അതിനിടെ ചുട്ടരച്ച  ചമ്മന്തിയും ചുട്ട പപ്പടവും ആവശ്യപെടുകയും അത് ഞങ്ങളുടെ ഇലയിലേക്ക് നല്‍കുവാന്‍ പാടിയവര്‍ പറഞ്ഞപ്പോള്‍ സന്തോഷം ഇരട്ടിയായി.

സദ്യ കഴിഞ്ഞ് വീണ്ടും കൊടിമരച്ചുവട്ടിൽ വന്ന് ഭഗവാനെ നമസ്കരിച്ച് അവിടെ നിറച്ചു വച്ചിരിക്കുന്ന പറ മറിച്ച ശേഷം  പള്ളിയോട കരക്കാർ ദക്ഷിണവാങ്ങി, വഴിപാടുകാരെ അനുഗ്രഹിക്കും.അഷ്ടമംഗല്യവും വിളക്കും നൽകി വീണ്ടും ക്ഷേത്രത്തിന് പ്രദക്ഷിണംവെച്ച് വടക്കേ ഗോപുരത്തിലൂടെ വള്ളക്കടവിലേയ്ക്ക് ആനയിച്ച്  വഞ്ചിപ്പാട്ടുപാടി കരക്കാർ എല്ലാവരും വന്ന വള്ളത്തിൽ തന്നെ കയറി വന്നതു പോലെ തിരികെ വള്ളപ്പാട്ടും പാടി തിരിച്ചു പോകുന്നു. വള്ളക്കാരെ യാത്രയാക്കി കഴിഞ്ഞാണ് വള്ളസദ്യ നടത്തിയ വീട്ടുകാർ സദ്യ കഴിയ്ക്കുന്നത്. അതോടുകൂടി വള്ളസദ്യയുടെ ചടങ്ങുകൾ അവസാനിക്കുന്നു.

ഊണ് കഴിഞ്ഞു ഞങ്ങള്‍  ഇല്ലത്തേക്ക്വ മടങ്ങുന്ന സമയത്താണ് ഫേസ്‌ ബുക്കില്‍


മുന്‍പ് പോസ്റ്റ്‌ ചെയ്ത   ലൈവ്
വീഡിയോ കണ്ടതിനെ തുടര്‍ന്ന് സുഹൃത്ത് ഹരി വിളിക്കുന്നത്.കഴിഞ്ഞ രണ്ടു ദിവസമായി ആള്‍ അവിടെ ജോലിയുടെ ഭാഗമായി അവിടെ ഉണ്ടായിരുന്നു.അല്‍പ നേരം ആളോട് സംസാരിച്ച ശേഷം അവിടെ നിന്ന് പിരിഞ്ഞു.കണ്ണന്‍ ചേട്ടന്‍ വഴിപാടുകാരുടെ കൂടെ  അവരെ യാത്രയാക്കാന്‍ കടവിലേക്ക് പോയി.തിരിച്ചു വന്ന  ശേഷം ആള്‍ടെ ഇല്ലത്തെ പടിപ്പുരയും തറവാടും സന്ദര്‍ശിച്ചു.

തറവാട്ടിലാണ് കണ്ണന്‍ ചേട്ടന്റെ വല്ല്യച്ചന്‍ താമസിക്കുന്നത്.അസ്സല്‍ നാല് കെട്ട് .പഴമയുടെ സൌന്ദര്യം വേണ്ടുവോളം നമ്മളെ കാണിച്ചു തരുന്ന ഒരു തറവാട്

ഇവിടെ ഒരു പ്രത്യേകത യുണ്ട്

തിരുവോണ നാളില്‍ എല്ലാവരും ഓണ സദ്യ ഉണ്ണുമ്പോള്‍  ക്ഷേത്രത്തിലെ കൈസ്ഥാനീയരായ  തെക്കേടത്ത്,പുത്തേഴത്ത്,മംഗലപ്പിള്ളി ഇല്ലങ്ങളിലെ കാരണവന്മാര്‍  ഉണ്ണാവൃതം അനുഷ്ടിക്കുന്നു.കഴിഞ്ഞ 24 കൊല്ലങ്ങളായി തെക്കേടത്ത് ഇല്ലത്തെ അഡ്വ സുബ്രഹ്മണ്യന്‍ മൂസത് ആണ് ഇപ്പോള്‍ ഉണ്ണാവൃതം അനുഷ്ടിക്കുന്നത്. 

പണ്ട് ആറന്മുള ദേശത്തിന്റെ ഭരണാധികാരം ഈ കുടുംബാംഗങ്ങള്‍ക്കായിരുന്നു. ഓണ നാളിലെ നെല്ലളവിന്റെ ചുമതല കൂടിയുണ്ടായിരുന്നു ഇവര്‍ക്ക്‌.ഒരു ഉത്രാട നാളില്‍ നെല്ലു വാങ്ങാനെത്തിയ പുലയസ്ത്രീയെ ഇവര്‍ക്ക്‌ കാണാന്‍ സാധിച്ചില്ല.നെല്ലിനായി കാത്തു നിന്ന ആ സ്ത്രീ മരണമടഞ്ഞു.ശേഷം കുടുംബത്തിലുണ്ടായ ഗ്രഹപിഴകള്‍ക്ക് പരിഹാരത്തിനായി  പ്രശ്നം വെച്ച് നോക്കുകയും അതിന്‍ പ്രകാരം പ്രായശ്ചിത്തം എന്നോണം വൃതം അനുഷ്ടിക്കുന്നു  എന്ന് പറയുന്നു.വൈകീട്ടത്തെ പൂജക്ക്‌ ( അത്താഴ)

നേദിക്കുന്ന നിവേദ്യം കഴിച്ച ശേഷമാണ് 
 ഉപവാസം അവസാനിപ്പിക്കുന്നത്.

എന്തായാലും  ഇത്രേം വൈകി.എന്നാപിന്നെ കുളിച്ചു ഈറനോടെ ഒന്ന് കൂടി വൈകീട്ട് നടതുറക്കുമ്പോള്‍ തൊഴുതിട്ടു പോകാം എന്ന് കരുതി നേരെ കടവിലേക്ക് ചെന്ന്.കോരിച്ചൊരിയുന്ന മഴയത്ത് ആറ്റില്‍ ഇറങ്ങി ഒരു കുളിയും പാസാക്കി നേരെ അകത്തേക് പോയി മനസ്സ് നിറയെ തൊഴുതു.തിരിച്ചു ഇല്ലാത് വന്നു എല്ലാവരോടും യാത്ര പറഞ്ഞു വരുന്ന വഴി തിരുവല്ല വല്ലഭ ക്ഷേത്രത്തില്‍ എത്തി ദീപാരാധനയും തൊഴുതു രാത്രി 10 മണിയോടെ തിരിച്ചു വീട്ടിലെത്തി.ഞങ്ങള്‍ പോയി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അനിയനും ഉണ്ണിക്കുട്ടനും പോയി.

ഫോട്ടോസ് ഒന്നും ഭംഗിയൊന്നും  നോക്കിയില്ല .വെറുതെ എടുത്തതാണ്.എഡിറ്റ്‌ ഒന്നും ചെയ്യാതെ പോസ്റ്റ്‌ ചെയ്യുന്നു.വീഡിയോസ് പിന്നീട് ഒരു അവസരത്തില്‍ പോസ്റ്റ്‌ ചെയ്യാം.

ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിക്കണം ഇത്.  ഞാന്‍  ഇവിടെ എഴുതിയത് വായിച്ചത് കൊണ്ടോ,അല്ലെങ്കില്‍ പറഞ്ഞു കേട്ടത് കൊണ്ടോ അനുഭവിച്ച ഒരു സുഖം കിട്ടില്ല്യ.അത്രയേറെ മനോഹര നിമിഷങ്ങള്‍ ആയിരുന്നു ഞങ്ങള്‍ അന്ന് അവിടെ അനുഭവിച്ചത് .ആറന്മുളയില്‍ പോയി ഭഗവാനെ തൊഴുതു ഊട്ടുപുരയിലെ  സദ്യ ഉണ്ട ശേഷം തിരിച്ചു പോരുക ഇതായിരുന്നു ഞങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നു എങ്കിലും കണ്ണന്‍ ചേട്ടന്‍ പ്ലാന്‍ എല്ലാം മാറ്റി .പള്ളിയോടത്തില്‍ ഒക്കെ കയറി തുഴഞ്ഞു അവരുടെ ഒപ്പം പങ്കെടുത്തു മനോഹരമായ ഓര്‍മ്മകള്‍ ആണ് ഞങ്ങള്‍ക്ക് സമ്മാനിച്ചത്.ഇതിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അദ്ദേഹത്തിനോട്.
എന്തായാലും വളരെ അധികം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അടുത്തവര്‍ഷത്തെ സദ്യ ആകാന്‍.
കൂടുതല്‍ വിശദീകരിക്കണം എന്നുണ്ടായിരുന്നു.പക്ഷെ എഴുതുന്നില്ല.അത് നിങ്ങള്‍ നേരില്‍ കണ്ടു ആസ്വദിക്കണം.അത് കൊണ്ട് തല്‍ക്കാലം നിര്‍ത്തുന്നു.

ചിത്രങ്ങള്‍ താഴെ പോസ്റ്റ്‌ ചെയ്യുന്നു 
പറയും ദക്ഷിണയും താലവും
തിരുവോണത്തോണിയില്‍



അലങ്കാരം 

കണ്ണന്‍ ചേട്ടന്‍ 

പള്ളിയോടത്തില്‍ 

സ്വീകരിക്കുന്നു 


കൊടിമരച്ചുവട്ടില്‍ 

അമ്മ ,സ്മൃതി,നീതു 

മുന്നിൽ കണ്ണന്‍ ചേട്ടന്‍ 




ഹരിയും ഞാനും 

തിരുവോണത്തോണിയില്‍


Comments

Post a Comment

Popular posts from this blog

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്‌ .വൈപ്പിന്‍ 1

പതിവ് തെറ്റിക്കാതെ ഇത്തവണയും കൂടു ഒരുക്കുവാന്‍ തൂക്കണാം കുരുവികൾ എത്തി