വരിക്കാശ്ശേരി ഓര്‍മ്മകള്‍

വരിക്കാശ്ശേരി മന 
തന്നെ എവിടെ യാത്ര പോകാന്‍ വിളിച്ചാലും ഇതാണല്ലോ അവസ്ഥ ,ഒരു മാതിരി ഉടക്ക് വര്‍ത്തമാനം പറയും ,താന്‍ വരണ്ടെന്കില്‍ വരൂ,എനിക്ക് എന്തായാലും തിരുമാന്ധാംകുന്നു ക്ഷേത്രത്തില്‍  പോകേണ്ട ആവശ്യം ഉണ്ട്.ആ വഴി ഒന്ന് രണ്ടു സ്ഥലത്ത് കൂടി  പറ്റ്യാ പോകാം.

അന്നത്തെ ദിവസം വൈകീട്ട്  ജെ കെയോട്  പറഞ്ഞു ഞാന്‍ റെഡി, തടസ്സങ്ങളോന്നുല്ല്യാ.വെളുപ്പിനെ തന്നെ എഴുന്നേറ്റു 3.30 ആയപ്പോള്‍ എളങ്കുന്നപ്പുഴയില്‍ നിന്ന്  വള്ളുവനാടന്‍ യാത്ര ആരംഭിച്ചു.ഏകദേശം 6മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അവിടെ  എത്തുകയും  ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിക്കുകയും ചെയ്തു.കുറച്ചു നേരം അവിടെയൊക്കെ ചുറ്റിത്തിരിഞ്ഞു നടന്നു തൊട്ടു മുന്നിലുള്ള ഹോട്ടലില്‍ കയറി പ്രഭാത ഭക്ഷണം കഴിച്ചു.

എന്താ ഇനി അടുത്ത പരുപാടി ,ഞാന്‍ ചോദിച്ചു,മറനാട്ട് മന,ഉടനടി ജെകെ യുടെ  മറുപടി വന്നു.രണ്ടു പേര്‍ക്കും ഇങ്ങനെയുള്ള മനകള്‍ ,പഴയ തറവാടുകള്‍ ഇതൊക്കെ പ്രാന്ത് ആയത് കൊണ്ട് കുഴപ്പമില്ല്യ. എങ്കില്‍ വൈകണ്ട ,നേരെ അങ്ങട് പോകാം എന്ന് പറഞ്ഞു തിരുമാന്ധംകുന്നിലമ്മയുടെ സന്നിധിയില്‍ നിന്ന് തിരിച്ചു.പാണ്ടിക്കാട്‌ ഭാഗത്താണ് ഈ മന .അകത്തു ഒരു ക്ഷേത്രം ഉണ്ട്.കൂടാതെ ആ പരിധിക്കുള്ളില്‍ തന്നെ മറ്റൊരു ക്ഷേത്രവും. വള്ളുവനാടന്‍ യാത്രയെ കുറിച്ചു കൂടുതല്‍ വിശേഷങ്ങള്‍ അടുത്ത ബ്ലോഗ്ഗില്‍ എഴുതാം.

 വരിക്കാശ്ശേരി മനയിലേക്ക്
(കൂടുതല്‍ ചരിത്രങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല)

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് മനിശ്ശേരി എന്ന കൊച്ചു ഗ്രാമത്തിന്റെ പേര് പ്രശസ്തിയിലേക്ക്‌ ഉയര്‍ന്നതിനു  പ്രധാന ഘടകം ഈ മനയാണ്.ഇതിനു മുന്നേ ഒരിക്കല്‍ പോയപ്പോള്‍ അകത്തു ഷൂട്ടിംഗ് നടക്കുന്നതിനാല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് നിരാശനായി മടങ്ങേണ്ടി വന്നു.
ഭാഗ്യത്തിന് ഇത്തവണ ഷൂട്ടിംഗ് ഒന്നും ഉണ്ടായില്ല.പ്രവേശന ഫീസ്‌ കൊടുത്തു അകത്തെക്‌  കയറി.

വളരെയധികം സിനിമകളില്‍  ഈ  മനയുടെ സൌന്ദര്യം മനോഹരമായി പകര്‍ത്തിയിട്ടുണ്ടെങ്കിലും  എന്നെ  സംബന്ധിച്ചിടത്തോളം എപ്പോളും മനസ്സില്‍ തങ്ങി നില്‍കുന്ന ഒരൊറ്റ ചിത്രമേ ഉള്ളൂ.ദേവാസുരം. അതിനു മറ്റൊരു കാരണം കൂടി ഉണ്ട്.കുട്ടിക്കാലത്ത് പേരിടുമ്പോള്‍ മുത്തശന്റെ പേര് കൂടി ചേര്‍ക്കുന്ന ഒരു പതിവ് ഉണ്ട്.എന്റെ മുത്തശ്ശന്റെ പേര് നീലകണ്ഠന്‍ ഉണ്ണി എന്നും വീട്ടു പേര് മംഗലശ്ശേരി മഠം എന്നും ആണ്.ഈ സിനിമ ഇറങ്ങിയപ്പോള്‍ ഉണ്ണിയും മഠവും എടുത്തു മാറ്റി ചിലര്‍ മംഗലശ്ശേരി നീലകണ്ഠന്‍ എന്ന് കളിയാക്കി വിളിക്കാനും തുടങ്ങി.


കാര്‍ പുറത്തു പാര്‍ക്ക്‌ ചെയ്തു നീലകണ്ഠന്‍റെ  ഓര്‍മ്മകള്‍ തങ്ങി നില്‍ക്കുന്ന മനയിലേക്ക് നടന്നു.
ഏകദേശം 4 ഏക്കറില്‍   വ്യാപിച്ചു കിടക്കുന്ന  മനോഹരമായ  ഒരു തറവാട്‌.സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനില്‍ ഒന്ന്.മനിശ്ശേരി രഘുറാം,ദേവീ ദത്തന്‍  എന്നീ ആനകള്‍.ഇതെല്ലം മനസ്സില്‍ ഓര്‍ത്തു ഒരു നിമിഷം ആ മഹാ തറവാടിന്റെ മുന്നില്‍ എല്ലാം മറന്നു നിന്നു.

വിശാലമായ അകത്തളം, നടു മുറ്റം ,പടുകൂറ്റൻ പത്തായപ്പുര, പിന്നെ ഇമ്മടെ നീലകണ്ഠന്‍  മുടക്കിയ  ഭാനുമതിയുടെ അരങ്ങേറ്റം നടത്താന്‍ ഉദ്ദേശിച്ചിരുന്ന ക്ഷേത്രം(തൊട്ടട്ടുത്ത ശ്രീകൃഷ്ണ ക്ഷേത്രം) വലിയൊരു കുളം,ഹരിയെട്ടന്റെ ആനകള്‍ ഇതെല്ലം അവിടത്തെ  പ്രധാന കാഴ്ചകള്‍ തന്നെ.


ചെരുപ്പ് പുറത്തു  ഊരിയിട്ട് അകത്തേക്ക്‌ പ്രവേശിക്കുമ്പോള്‍  മനസ്സ് നിറയെ നീലകണ്ഠന്‍ ആയിരുന്നു.ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം ഈ മനയുടെ  മുറ്റത്ത്‌ പ്രൌഡിയോടെ തമ്പുരാന്‍  ആയി ആ പൂമുഖത്ത്  നില്‍ക്കുക. കോരിത്തരിപ്പിച്ച നിമിഷങ്ങള്‍.ചുരുക്കം പറഞ്ഞാല്‍ ആ നിമിഷം ജെ കെ   എന്ന് വിളിക്കുന്ന ന്നതിനു പകരം വാര്യരെ  ഒരു ഫോട്ടോ എടുക്കടോ എന്നാണു വായില്‍ നിന്നു വീണത്.

 അകത്തു കയറി മുറികള്‍ ഓരോന്നായി  സന്ദര്‍ശിക്കാന്‍ തുടങ്ങീ. സത്യം പറഞ്ഞാല്‍ ഒരത്ഭുതം തന്നെയാണ് ഈ മന.വാസ്തുവിദ്യയുടെ എല്ലാ   മേഖലകളിലും പഴമയുടെ പാരമ്പര്യം വിളിച്ചോതുന്ന ഈ മന ഇന്നും അതിന്റെ തനത് പ്രൌടിയില്‍ തന്നെ സൂക്ഷിക്കുന്നത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്.

പഴയ തറവാടുകളും മറ്റും പൊളിച്ചു നീക്കി ആധുനിക യുഗത്തില്‍ ഫ്ലാറ്റുകളിലും വില്ലകളിലും  ജീവിക്കുന്നവര്‍ക്ക്  ഈ മന കാണുമ്പോള്‍ ഉള്ളിലൊരു വിങ്ങല്‍ തോന്നുന്നു എങ്കില്‍ അത് സ്വാഭാവികം മാത്രം.നൂറ്റാണ്ടുകളുടെ പഴക്കം വിളിച്ചോതുന്നതാണ് ഈ  പഴയ പുരാതന തറവാട്‌. വാസ്തുവിദ്യയുടെ  സകലമാന ചേരുവകളും ചേര്‍ത്ത്‌ രൂപകല്‍പന ചെയ്തു ചെത്തി മിനുക്കാത്ത വെട്ടുകല്ലുകള്‍ കൊണ്ട്  നിര്‍മ്മിച്ച ഈ നാല് കെട്ട്  നിരവധി ചിത്രങ്ങളിലൂടെ  പ്രേക്ഷക മനസ്സില്‍  ഇടം നേടിയിട്ടുണ്ട്.


കോണിപ്പടികള്‍ കയറി മുകളില്‍  ഒരു മുറിയുടെ  അകത്തെ ജനലിനിടയിലൂടെ നോക്കിയപ്പോള്‍ ദാ നില്‍കുന്നു ഹരിയെട്ടന്റെ  ദേവീദത്തന്‍.മദപ്പാടിന്റെ ആലസ്യത്തില്‍ നില്‍കുന്നു.(ഇന്ന് നമ്മോടൊപ്പം ദേവീദത്തന്‍ ഇല്ല )


തിരിച്ചു നടുമുറ്റത്ത് ഇറങ്ങി നിന്ന് ഫോട്ടോസ് എടുക്കാന്‍  നല്ല തിരക്ക്.
പലരും ദൂര സ്ഥലങ്ങളില്‍ നിന്നും മന കാണാന്‍ വന്നവര്‍.എല്ലാവരുടെയും പ്രധാന ഫോട്ടോ ഷൂട്ട്‌ പോയന്റ് നടുമിറ്റം തന്നെ.അല്‍പ നേരം ഞങ്ങളും അവിടെ നിന്ന് ഫോട്ടോസ് എടുത്തു പുറത്തേക്കിറങ്ങി.

വിശാലമായ നടുമുറ്റം 

മനയുടെ മുന്നില്‍ ഇടത്തെ ഭാഗത്ത്‌ കൂറ്റന്‍ പടിപ്പുര കാണുവാന്‍ സാധിക്കും.അതിനകത്തും ഒരു സന്ദര്‍ശനം കഴിഞ്ഞു നേരെ ക്ഷേത്രത്തിലേക്ക്‌.
മനയിലെ  ക്ഷേത്രവും അവിടത്തെ കുളവും കാണുമ്പൊള്‍   ഒരു പ്രത്യേക  അനുഭൂതി തന്നെയാണ് നമുക്ക്‌  ലഭിക്കുന്നത്. കുളത്തില്‍ ഇറങ്ങാന്‍ പാടില്ല എന്നൊരു ബോര്‍ഡ്‌ അവിടെ കണ്ടതിനാല്‍ ഇറങ്ങിയില്ല. കുളത്തിലേക്ക്‌ പോകുന്ന വഴി ചെറിയൊരു ഓഫീസ് പോലെ ഒന്നുണ്ട്.


ആ  സമയത്താണ് കുറച്ചു കോളേജ്‌ വിദ്യാര്‍ത്ഥികള്‍ അവിടെ വരുന്നതും പരിചയപ്പെടാന്‍ സാധിച്ചതും.കൂട്ടത്തിലുള്ള അജു എന്ന പയ്യന്‍ ആണ് ഒരു ഫോട്ടോ എടുക്കണം എന്നാ ആവശ്യവുമായി എന്നെ സമീപിച്ചത്.അവരെ എല്ലാവരെയും കൂടി അവിടെ  പൂമുഖത്ത്  ഇരുത്തി ഒരു ഫോട്ടോയും എടുത്തു.
അജുവും കൂട്ടുകാരും 

തിരിച്ചു ഷൂട്ടിങ്ങിനായി ഒരുക്കിയ ഒരു പ്രത്യേക പടിപ്പുരയും  കടന്നു ജെകെയുടെ  ഫോട്ടോസും എടുത്തു തിരിച്ചു അതിന്റെ മുന്നില്‍ വന്നു നിന്നശേഷം  ആള്‍ പറഞ്ഞു ടോ സതീശന്‍ എന്ന  നീലകണ്‌ഠ ,ഇപ്പോള്‍ മനസിലായോ
പതിവ് പോലെ ഞാന്‍  വിളിക്കുമ്പോള്‍ ഇല്ല എന്ന് മറുപടി പറഞ്ഞിരുന്നുവെങ്കില്‍ ഇതൊരു  വല്ല്യ  നഷ്ടം തന്നെ ആയേനെ  എന്ന്. .എന്തായാലും 4 മണിക്കൂറോളം അവിടെ ചെലവഴിച്ച നിമിഷങ്ങള്‍ മറക്കാനാവാത്ത അനുഭവങ്ങള്‍ ആണ് സമ്മാനിച്ചത്

മുകളിലെ നിലയില്‍ നിന്നുള്ള നടുമുറ്റത്തിന്റെ ദൃശ്യം

മുകളിലെ നിലയില്‍ നിന്നുള്ള നടുമുറ്റത്തിന്റെ ദൃശ്യം 

ഇമ്മടെ ചങ്ങാതീ ജെ കെ 

പടിപ്പുര മാളിക 

പുറമേ നിന്നുള്ള ഒരു ദൃശ്യം

ഒരു സെല്ഫീ 

അടുത്ത ഒരു യാത്ര വിശേഷങ്ങളുമായി വീണ്ടും കാണാം..നന്ദി


Satheesh M Narayanan Unni

https://www.facebook.com/satheeshm.narayananunni







Comments

  1. പഴമയുടെ പ്രൗഢി ഓർമ്മപ്പെടുത്തുന്ന ഇത്തരം കെട്ടിടങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പൂമുള്ളി മന അങ്ങനെ ഇല്ലാതായ ഒന്നാണെന്ന് തോന്നുന്നു. ഷൂട്ടിങ്ങും സന്ദർശകരും ഒക്കെ ഉള്ളതുകൊണ്ട് വരിക്കാശ്ശേരി മന സംരക്ഷിക്കപ്പെടും എന്ന് കരുതാം. ചിലതെല്ലാം ഹെറിറ്റേജ് ഹോട്ടലുകൾ ആയി മാറുന്നുമുണ്ട്. പല മനകൾക്കും ആ കുടുംബത്തിന്റെ ആചാരങ്ങളുമായി ബന്ധമുള്ളതിനാൽ (ക്ഷേത്രം, കാവ്, മറ്റ് ഉപാസനാമൂർത്തികളുടെ സാന്നിദ്ധ്യം) അവയെല്ലാം പൂർണ്ണമായും കച്ചവടവൽക്കരിക്കാനും സാധിക്കില്ല. വീണ്ടും എഴുതുക. കാണാത്ത സ്ഥലങ്ങൾ ഇങ്ങനെയെല്ലാം അറിയാമല്ലൊ.

    ReplyDelete

Post a Comment